Tuesday, 28 February 2017

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ പ്രസവം: വൈദികന്‍ കുറ്റം സമ്മതിച്ചു

പേരാവൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവത്തില്‍ പിടിയിലായ, കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ വികാരി റോബിന്‍ വടക്കുഞ്ചേരിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കാനഡയിലേക്ക് മുങ്ങുന്നതിനിടെ ചാലക്കുടിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അതിനിടെ, സംഭവത്തില്‍ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി. പെണ്‍കുട്ടി പീഡനത്തിനിരയായ വിവരവും പ്രസവിച്ച വിവരവും പുറത്തറിയിക്കാതെ മൂടിവച്ചവര്‍ക്കെതിരെ ശക്തമായ നടപടിസ്വീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. 

നിരവധി തവണ പള്ളിയില്‍ വച്ച്‌ വൈദികന്‍ പീഡിപ്പിച്ചതായി കുട്ടി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാരെപോലും തെറ്റിദ്ധരിപ്പിക്കാന്‍ വൈദികന്‍ ശ്രമം നടത്തി. വൈദികന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇയാളുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെയാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഏതാനും ദിവസങ്ങള്‍ വിവരം പുറംലോകം അറിയാതെ പോയെങ്കിലും നാട്ടുകാരില്‍ ചിലര്‍ രഹസ്യമായി ചൈല്‍ഡ്ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി കുട്ടിയുമായി സംസാരിച്ചപ്പോഴാണ് വൈദികന്റെ ക്രൂരത പുറത്തുവന്നത്.

അതിനിടെ വൈദികന്‍ മുങ്ങാനുള്ള ശ്രമം നടത്തിയിരുന്നു. സഭയുമായി ബന്ധപ്പെട്ട ചില ആളുകളാണ് വൈദികന് വേണ്ടുന്ന സഹായങ്ങള്‍ ചെയ്തുകൊടുത്തതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. വൈദികനെ കൂടാതെ ഇവരുടെ പേരിലും സഭ നടപടി എടുക്കുമെന്നാണ് അറിയുന്നത്. വൈദികനെ സഭാ നടപടികളില്‍ പുറത്താക്കിയിട്ടുണ്ട്. പേരാവൂര്‍ സി.ഐ എന്‍. സുനില്‍ കുമാറും സംഘവുമാണ് പള്ളി വികാരിയെ കസ്റ്റഡിയിലെടുത്തത്. പോക്സോ നിയമപ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.കൂത്തുപറമ്ബ് തെക്കിലങ്ങാടിയില്‍ ക്രൈസ്തവ സഭയുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയും പെണ്‍കുട്ടിയുടെ പ്രസവ വിവരം മറച്ചുവച്ചു. പ്രസവം മറച്ച്‌ വച്ച ആശുപത്രിയുടെ പേരിലും നടപടി എടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മറ്റൊരു രോഗത്തിന് കുട്ടിയെ സര്‍ജ്ജറിക്ക് വിധേയമാക്കി എന്നാണ് ബന്ധുക്കളും അയല്‍ക്കക്കാരോടും വീട്ടുകാര്‍ പറഞ്ഞത്. നവജാത ശിശുവിനെ സഭയുടെ കീഴിലുള്ള വയനാട്ടിലെ ഒരു അനാഥാലയത്തിലേക്ക് മാറ്റിയിരുന്നു.

No comments:

Post a Comment